ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. അയോധ്യയിലും ഉജ്ജയിനിലും നടന്ന കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹൻ യാദവിന്റെ ഉപദേശകന്റെ ട്രസ്റ്റ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിക്കുന്നു.
പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് തുച്ഛമായ വിലയ്ക്ക് ഇത്രയേറെ ഭൂമി വിറ്റതെന്നും, 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്ന് ലഭിച്ചെന്നും ജിത്തു പട്വാരി ചോദിച്ചു.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ജിത്തു പട്വാരി കൂട്ടിച്ചേർത്തു.